ദക്ഷിണ-മധ്യ അമേരിക്കന്‍ വംശത്തില്‍പ്പെട്ട മരമാണ് പഞ്ഞിമരം. കപോക്ക്, കപോക്കുമരം, നകുലി, പഞ്ഞി ഇലവ്, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള എന്നെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Ceiba pentandra). പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത്.
രൂപവിവരണം
60-70 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന വന്മരം. ഇളംതണ്ടിന് പച്ചനിറമാണ്, നല്ല മിനുസവുമുണ്ട്. വളരെ വലിയ മരമായതിനാല്‍ വലുതാകുംതോറും വപ്രമൂലങ്ങള്‍ക്കും (buttress roots) വീതി കൂടി വരുന്നു. കുറുകെ 12 അടിയോളം വീതിയുള്ള മരങ്ങളുണ്ട്.
ഹസ്താകാരസംയുക്തരൂപത്തിലുള്ളതാണ് ഇലകള്‍. ഇലപൊഴിഞ്ഞതിനുശേഷം പുതിയ ഇലകള്‍ വരുന്നതിനു മുന്‍ന്‍പേതന്നെ നിറയെ വെളുത്ത പൂക്കള്‍ പൂങ്കുലകളായി പ്രത്യക്ഷപ്പെടുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കളുണ്ടാവുക. മഞ്ഞകലര്‍ന്ന വെള്ളനിറമുള്ള പൂക്കള്‍ക്ക് ചെറിയദുര്‍ഗന്ധം ഉണ്ട്. അത് പരാഗണത്തിനായി വവ്വാലുകളെ ആകര്‍ഷിക്കാനാവാം. കായ ഏപ്രിലില്‍ വിളയും. നൂറുകണക്കിന് പഞ്ഞിക്കായകള്‍ വലിയ മരങ്ങളില്‍ ഉണ്ടാവും. കായകളുടെ ഭാരം കാരണം പലപ്പോഴും കമ്പുകള്‍ ഒടിഞ്ഞുപോവാറുണ്ട്. കായകള്‍ക്ക് ഇലവിന്റെ വിത്തുകളോട് സാമ്യമുണ്ട്. വളരെപ്പെട്ടെന്നു വളരുന്ന വൃക്ഷമാണ് പഞ്ഞിമരം.
കാണപ്പെടുന്ന ഇടങ്ങള്‍
മധ്യഅമേരിക്കയിലാണ് പഞ്ഞിമരം ഉദ്‌ഭവിച്ചത് എന്ന് കരുതുമ്പോഴും ഈ മരത്തിന്റെ കൃത്യമായ ചരിത്രം അറിയില്ല. പലവിധ ഗുണങ്ങളുള്ളതിനാല്‍ വളരെക്കാലമായി പലയിടത്തും ഇതു കൃഷി ചെയ്തുവരുന്നു. ഇപ്പോള്‍ മധ്യരേഖാപ്രദേശത്തിനു തെക്കും വടക്കും 16 ഡിഗ്രി വരെയുള്ളയിടങ്ങളിൽ 900 മീറ്റര്‍ വരെ ഉയരമുള്ള 18-38 ഡിഗ്രി താപനിലയുള്ള സാമാന്യം മഴയുള്ള വെള്ളം കെട്ടിനില്‍ക്കാത്ത ഇടങ്ങളില്‍ പഞ്ഞിമരം കാണുന്നുണ്ട്.
ഗുണങ്ങള്‍
പൂക്കളില്‍ ധാരാളം തേന്‍ അടങ്ങിയിരിക്കും, അതിനാല്‍ല്‍ തന്നെ തേനീച്ചകള്‍ക്ക് പ്രിയപ്പെട്ട വൃക്ഷമാണിത്. സീറ്റുകള്‍, കുഷ്യനുകള്‍, മെത്തകള്‍, ജാക്കറ്റുകള്‍, തലയിണ എന്നിവയ്ക്ക് പഞ്ഞി ഉപയോഗിക്കുന്നു. ശബ്ദത്തെ തടഞ്ഞുനിര്‍ത്തുന്ന ഗുണമുള്ളതിനാല്‍ ശബ്ദശല്യം തടയാന്‍ ഉപയോഗിക്കുന്നു. ഇതെല്ലാം കൂടാതെ ധാരാളം ഗുണമുള്ളതാണ് പൊതുവേ ഈ മരം
. ഭക്ഷ്യയോഗ്യമായ ഒരു എണ്ണ പഞ്ഞിക്കുരുവില്‍ നിന്നും വേര്‍തിരിക്കാറുണ്ട്. സോപ്പുണ്ടാക്കാനും ഇതുപയോഗിക്കുന്നു. കാലിത്തീറ്റയായി പഞ്ഞിക്കുരു ഉപയോഗിക്കുന്നു.
വലിയ പഞ്ഞിമരത്തില്‍ പലയിനം ചെടികളും ജീവികളും വസിക്കാറുണ്ട്. പരുത്തിയുടെ പഞ്ഞിയേക്കാള്‍ എട്ടിലൊന്നു ഭാരമേ ഈ മരത്തിന്റെ പഞ്ഞിക്കുള്ളൂ. കോര്‍ക്കിനേക്കാളും അഞ്ചിരട്ടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിവുള്ള പഞ്ഞി അതിനാല്‍ത്തന്നെ ജലരക്ഷോപകരണങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വെള്ളത്തിലിട്ടാല്‍ നനയുകയുമില്ല, കീടബാധയും തീരെക്കുറവാണ്. തീരെ ഭാരം കുറഞ്ഞ തടി വള്ളങ്ങള്‍ ഉണ്ടാക്കാന്‍ മികച്ചതാണ്. അതുകൂടാതെ വിവിധങ്ങളായ പാത്രങ്ങളും സംഗീതോപകരണങ്ങളും എല്ലാം ഉണ്ടാക്കാന്‍ പഞ്ഞിമരത്തിന്റെ തടി ഉപയോഗിക്കുന്നു. പേപ്പറുണ്ടാക്കാനും തടി ഉത്തമമാണ്.
പലയിടത്തും വിറകിനും പുകയിടാനും തടി ഉപയോഗിക്കുന്നു. ഒരു കായില്‍ നിന്നും ഒരു ഗ്രാം പഞ്ഞി കിട്ടും. ചെറുതും മിനുസമുള്ളതുമായ പഞ്ഞി നൂല്‍ നിര്‍മ്മിക്കാന്‍ ഉപയോഗയോഗ്യമല്ല.
ഇലകളും മൊട്ടുകളും കായകളും ജാവയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും വേവിച്ചു തിന്നാറുണ്ട്.
No comments:
Post a Comment